പാലക്കാട്: നിയന്ത്രിത മേഖലയായ കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്. ഡാമിൻ്റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കിയായിരുന്നു അഭ്യാസം. ജീപ്പ് വെള്ളത്തിലൂടെ ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഡാമിൻ്റെ ഇരുമ്പകച്ചോല മേഖലയിൽ ജീപ്പ് ഇറക്കിയതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജലസേചന വകുപ്പിൻ്റെ പരാതിയിൽ ഇവർക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തേക്കും. യുവാക്കൾ കാഞ്ഞിരപ്പുഴ സ്വദേശികൾ തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റീൽസ് ചിത്രീകരണത്തിനായി നിരവധി പേരാണ് മുന്നറിയപ്പ് ലംഘിച്ച് അപകട മേഖലയായ റിസർവോയറിൽ ഇറങ്ങുന്നത്. ചപ്പാത്ത്, വെള്ളത്തോട്, കൊർണക്കുന്ന് എന്നിവിടങ്ങളിലേക്കാണു കൂടുതൽ പേർ വരുന്നത്. നാട്ടുകാർ മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും അതും അവഗണിച്ചാണ് സന്ദർശകരുടെ കടന്നുകയറ്റം. അണക്കെട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്യാത്തതിനാൽ ചെളിയിൽ കുടുങ്ങാനും സാധ്യതയേറെയാണ്. ദിവസങ്ങൾക്കു മുൻപു പാലക്കയം പായ്പ്പുല്ലിൽ ഓട്ടോ റിസർവോയറിലേക്കു മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. അണകെട്ടുകൾക്ക് മുന്നിൽ അതിക്രമിച്ചു കടക്കുന്നതു നിരോധിച്ചിരിക്കുന്നു എന്ന അധികൃതരുടെ ബോർഡുകൾ പല ഭാഗത്തുണ്ടെങ്കിലും ഇതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് സന്ദർശകരായി എത്തുന്നവരുടെ അഭ്യാസ പ്രകടനം.
Comments