പത്തനംതിട്ട: പ്രളയവും വെള്ളക്കെട്ടും രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടവരെയും കുടുങ്ങിപ്പോയവരെയും അഗ്നിശമന സേന സുരക്ഷിതമായി രക്ഷപ്പെടുത്തി. അപകടാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്ന് ബോട്ടുകളും മറ്റ് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും ഉപയോഗിച്ചാണ് സേനാംഗങ്ങൾ ആളുകളെ പുറത്തെത്തിച്ചത്. വെള്ളം കയറിയ വീടുകളില്‍ നിന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഒഴുക്കേറിയ ഭാഗങ്ങളിൽ വടം കെട്ടിയാണ് ആളുകളെ ബോട്ടിലേക്ക് കയറ്റിയത്. വരും ദിവസങ്ങളിലും കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പത്തനംതിട്ട ജില്ല സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കനത്ത വെള്ളപ്പൊക്കമുണ്ടായ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലയിലെ പ്രളയസാഹചര്യങ്ങൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ അതിതീവ്ര മഴയും പമ്പാനദിയിലെ വെള്ളപ്പൊക്കവും സൃഷ്ടിച്ച പ്രതിസന്ധികൾ നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
Comments