കോട്ടയം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പണിമുടക്കി ബസുടമകളും തൊഴിലാളികളും. പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് പിന്നാലെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കോട്ടയം ജില്ലയിൽ മുഴുവൻ സ്വകാര്യ ബസുകളും സർവ്വിസ് നിർത്തി വച്ച് പണി മുടക്കിൽ പങ്ക് ചേർന്നു. പണിമുടക്കിൻ്റെ ഭാഗമായി ബസ് ഉടമകളും തൊഴിലാളികളും കളക്ട്രേറ്റ് മാർച്ച് നടത്തി. കോട്ടയം കൂടാതെ മറ്റ് നാല് ജില്ലകളിലും സ്വകാര്യ ബസ് പണിമുടക്കിയിരുന്നു. ബസുകൾ വാടകയ്ക്ക് ഏറ്റെടുത്തു തകർച്ചയിൽ നിന്നും കരകയറ്റണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും ഇനി കുടുംബാംഗങ്ങളുമൊത്ത് ശക്തമായി സമരം നടത്തുമെന്നും സംയുക്ത സംഘടനകൾ പറഞ്ഞു. കലക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ യോഗം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെകെ തോമസ് ഉദ്ഘാടനം ചെയ്തു. നാഗമ്പടത്തെ ഓഫിസിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജാക്ക്സൺ ജോസഫ്, കെഎസ് സുരേഷ്, വിനോദ് ജോർജ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും തൊഴിലാളികളും പങ്കെടുത്തു.
Comments