പാലക്കാട്: സ്വകാര്യ ബസിൽ യാത്രക്കാരൻ്റെ കയ്യിൽ നിന്നു കാൽ ലക്ഷം രൂപ തട്ടിയെടുത്തു. വാണിയംകുളം ചന്തയിലേക്ക് പോത്തിനെ വാങ്ങാൻ പോയിരുന്ന തൃക്കടീരി ചമ്മനൂർ സ്വദേശിയുടെ പണമാണു പോക്കറ്റടിച്ചു പോയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. കച്ചവടക്കാരനായ അയ്യപ്പൻ കോതകുറിശിയിൽ നിന്ന് ഷൊർണൂരിലേക്കുള്ള സ്വകാര്യ ബസിൽ കയറുകയായിരുന്നു. വാണിയംകുളത്ത് ഇറങ്ങി നോക്കിയപ്പോഴാണ് മുണ്ടിന് താഴെ ധരിച്ചിരുന്ന ട്രൗസറിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. 25000 രൂപയുടെ 2 കെട്ടുകളിലായി ആകെ അര ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്ന് ഒരു കെട്ട് നഷ്‌ടപ്പെട്ടെന്നാണു പൊലീസിന് നൽകിയ പരാതി. തൃക്കടീരിയിൽ നിന്ന് ഒറ്റപ്പാലം ബസിൽ കയറി കോതകുറുശിയിലെത്തിയ അയ്യപ്പൻ ഇവിടെ നിന്നാണ് വാണിയംകുളം വഴി ഷൊർണൂരിലേക്കുള്ള ബസിൽ കയറിയത്. ഈ ബസിൽ കയറുമ്പോൾ പണം കയ്യിൽ ഉണ്ടായിരുന്നു. കോതകുറുശിയിൽ നിന്നും കയറിയ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഇതു മുതലാക്കിയായിരുന്നു പോക്കറ്റടി. കടം വാങ്ങിയും കച്ചവടത്തില്‍ നിന്ന് മിച്ചം പിടിച്ചും മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച പണമാണ് പോക്കറ്റടിയില്‍ അയ്യപ്പന് നഷ്‌ടമായത്.
Comments